ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രസ്താവന; പ്രജ്ഞ സിംഗ് താക്കൂർ മാപ്പ് പറഞ്ഞു
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യ സ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് താക്കൂര്‍ മാപ്പ് പറഞ്ഞു. മധ്യപ്രദേശ് ബിജെപി അധ്യക്ഷന് മുന്നിലാണ് പ്രജ്ഞ മാപ്പ് പറഞ്ഞത്. പ്രസ്താവന പിൻവലിക്കുന്നതായും അവർ വ്യക്തമാക്കി.
ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നുവെന്നാണ് പ്രജ്ഞ പറഞ്ഞത്. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്സെ രാജ്യ സ്നേഹിയാണ്. രാജ്യ സ്നേഹിയായി തന്നെ തുടരും. ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രജ്ഞ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാൽ പരാമര്‍ശം വിവാദമായതോടെ ബിജെപി പ്രജ്ഞക്കെതിരെ രംഗത്തെത്തി. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാര്‍ട്ടി വിശദീകരണം തേടുമെന്നും പൊതു സമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അവരുടെ മാപ്പ് പറച്ചില്‍.
ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന് പ്രജ്ഞയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചു. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് വീണ്ടും വെടിയുതിര്‍ക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അധിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയ ശേഷം മാപ്പ് പറയുന്നതാണ് ബിജെപിയുടെ സംസ്കാരമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here