വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കുമെന്ന് ഡിജിപി; 22,640 പൊലീസുകാരെ നിയോഗിച്ചു

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയൊരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലുമായി വിന്യസിക്കുക. ഇവരിൽ 111 ഡി.വൈ.എസ്.പിമാരും 395 ഇൻസ്‌പെക്ടർമാരും 2632 എസ്‌ഐ-എഎസ്‌ഐമാരും ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയിൽ നിന്ന് 1344 ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിനുണ്ടാകും.
എല്ലാ ജില്ലകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ അധികമായി സുരക്ഷ ഏർപ്പെടുത്തി. ഏത് മേഖലയിലും പൊലീസിന് അടിയന്തരമായി എത്തിച്ചേരാൻ കൂടുതൽ വാഹനസൗകര്യം സജ്ജമാക്കിയതായും ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് അനുമതി നൽകിയതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here