Advertisement

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി; ഈ മാസം മുപ്പതിന് മക്കയില്‍ അറബ് ജിസിസി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനമായി

May 20, 2019
Google News 1 minute Read

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തലം കണക്കിലെടുത്ത് ഈ മാസം മുപ്പതിന് മക്കയില്‍ അറബ് – ജിസിസി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനമായി. ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി സല്‍മാന്‍ രാജാവ് വിവിധ രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചു.

ഈ മാസം മുപ്പതിന് മക്കയില്‍ വെച്ചാണ് ജിസിസി ഉച്ചകോടിയും അറബ് ഉച്ചകോടിയും നടക്കുന്നത്. ജിസിസി നേതാക്കളെയും അറബ് നേതാക്കളെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. മേഖലയില്‍ അമേരിക്ക ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ചത്.

അമേരിക്കയുടെ ആവശ്യം ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അറബ്- ജിസിസി ഉച്ചകോടികള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ഇന്ന് ജിദ്ദയില്‍ നടക്കും. സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കും എണ്ണ വിതരണ പൈപ്പ്ലൈനുകള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് യോഗം.

ഇറാനാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സൗദിയും യുഎഇയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാന്റെ എണ്ണ വിപണിയെ ബാധിക്കും വിധം ഉപരോധം തുടര്‍ന്നാല്‍ ആഗോള തലത്തില്‍ എണ്ണ വിതരണം മുടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയത്തിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങള്‍. എന്നാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here