എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസ്; കർദ്ദിനാളിനെതിരെയുടുത്ത കേസിന് സ്റ്റേ
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തിൽ കർദിനാളിനെതിരെ കേസെടുത്ത കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് സ്റ്റേ. കേസിലെ തുടർ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. തുടർ വാദത്തിനായി ഹർജി അടുത്ത മാസം പതിനെട്ടിലേക്ക് മാറ്റി.
എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമി കച്ചവടത്തിൽ സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദിനാൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജുവർഗീസ് കുന്നേൽ എന്നിവർക്കെതിരെ ആയിരുന്നു നടപടി.
തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വിൽപന നടത്തിയതിലെ ക്രമക്കേടിലായിരുന്നു കേസ്. ഗൂഡാലോചന, പണാപഹരണം, കളവായ പ്രസ്ഥാവന നടത്തി ആധാരം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമികമായി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ഇതിനെതിരെ കർദ്ദിനാൾ നൽകിയ പുനപ്പരിശോധന അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ തുടർ നടപടികൾ തടഞ്ഞത്.
ഭൂമിയിടപാടിൽ ജോഷി വർഗീസ് നൽകിയ എഴുകേസുകളിൽ ഒന്നിലാണ് മജിസ്‌ട്രേറ്റ് കേസ് എടുത്തിരുന്നത്. മറ്റ് ആറ് ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്. മുൻ ഉത്തരവ് പ്രകാരം കർദ്ദിനാൾ നാളെയായിരുന്നു കോടതിയിൽ ഹാജരാവേണ്ടിയിരുന്നത്. കേസിൽ കർദിനാളിന് കാൽകാലിക ആശ്വാസം നൽകിയാണ് സ്റ്റേ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here