പാലാരിവട്ടം പാലം ക്രമക്കേട്; ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം
പാലാരിവട്ടം പാലം ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും. ക്രമക്കേടിൽ പ്രാഥമിക മൊഴിയെടുക്കൽ വിജിലൻസ് പൂർത്തിയാക്കി. പാലം അടുത്ത തിങ്കളാഴ്ച തുറക്കാനാണ് നീക്കം.
പാലത്തിന്റെ നിർമ്മാണ സാമഗ്രികളുടെ സാമ്പിൾ പരിശോധനാ ഫലം നാളെ ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. കാക്കനാട്,
തിരുവനന്തപുരം എന്നിവിടങ്ങളിലെ സർക്കാർ ലാബുകളിൽ നടത്തിയ പരിശോധനാ ഫലം കേസിൽ നിർണായകമാണ്. കേസിൽ കിറ്റ്‌കോ, ആർബിഡിസികെ ഉദ്യോഗസ്ഥർ, മേൽപ്പാലം രൂപകൽപന നടത്തിയ ബംഗളൂരു കമ്പനിയുടെ മേധാവി എന്നിവരുടെ മൊഴി വിജിലൻസ് ശേഖരിച്ചു. ഇവ ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കകം ആദ്യഘട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കാനാകുമെന്ന് വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ആർ അശോക് കുമാർ വ്യക്തമാക്കി.
അതേസമയം പാലം അടുത്ത തിങ്കളാഴ്ച തുറക്കാൻ അധികൃതർ നീക്കം ആരംഭിച്ചു. പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റുകളിലെ സ്റ്റീൽ ഫാബ്രിക്കേഷൻ, റീടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. നാല് ദിവസത്തിനകം ഇവ പൂർത്തിയാകും. തുടർ ജോലികൾ ചെയ്യുന്നതിന് വാഹനഗതാഗതം തടസ്സമാകില്ലെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here