മൂക്കിലെ ദശ മാറ്റാനെത്തിയ ഏഴ് വയസ്സുകാരന് വയറിൽ ശസ്ത്രക്രിയ; മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ
മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടർക്ക് സസ്പെൻഷൻ. ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഉത്തരവിട്ടത്. സംഭവത്തിൽ ഡിഎംഒ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ഹെർണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന മണ്ണാർക്കാട് സ്വദേശിയായ കുട്ടിയ്ക്ക് പകരം മൂക്കിലെ ദശമാറ്റാനെത്തിയ കരുവാരക്കുണ്ട് സ്വദേശിയായ ഏഴുവയസുകാരനെയാണ് ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
Read Also; മഞ്ചേരിയിൽ ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ
ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരുകളിൽ സാമ്യം വന്നതാണ് ആളു മാറാൻ കാരണമായതെന്നാണ് സംശയം.ചികിത്സാ പിഴവ് കണ്ടെത്തിയ രക്ഷിതാക്കൾ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടത്. സംഭവത്തിൽ ഡിഎംഒ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട്
ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തീയേറ്ററിൽ കയറ്റിയ കുട്ടിക്ക് ഹെർണിയ കണ്ടെത്തിയപ്പോൾ ഉടനെ ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. മാതാപിതാക്കൾ ഇത് നിഷേധിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here