അത്താഴം മുടക്കുന്ന ബംഗ്ലാദേശ്

ബംഗ്ലാദേശിനെ ഇനിയൊരു കുഞ്ഞൻ ടീമായോ അട്ടിമറിക്കാരായോ കാണാൻ ഇനി ബുദ്ധിമുട്ടുണ്ട്. കാരണം ഈ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ ബംഗ്ലാ ക്രിക്കറ്റിന് ഉണ്ടായ മാറ്റം അല്ലങ്കിൽ വളർച്ച മറ്റൊരു ടീമിനും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഒരു അട്ടിമറി വിജയത്തോട് കൂടിയാണ് ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധ ബംഗ്ലാദേശ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. 1999 ൽ വേൾഡ് കപ്പിൽ അരങ്ങേറിയ, ആമിനുൾ ഇസ്ലാം നയിച്ച ബംഗ്ലാദേശിൽ എടുത്ത് പറയാൻ ബാറ്റ്സ്മാൻ അക്രം ഖാനും ബൗളർ ആയി പിന്നീട് ഏറ്റവും മികച്ച ബംഗ്ലാദേശ് ക്രിക്കറ്റർ ആയ മുഹമ്മദ് റഫീഖും മാത്രമാണ് ഉണ്ടായത്. 1999 വേൾഡ് കപ്പിൽ പാക്സിതാനെതിരെ ബംഗ്ലാദേശ് ജയിച്ച കാര്യം നമ്മൾ ഓർമ്മിക്കുന്നത് നന്നായിരിക്കും. ഇതൊരിക്കലും ഫ്ലൂക്ക് ആയിരുന്നില്ല.
എന്തെന്നാൽ വർഷങ്ങളായിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റിൽ അവർ ഇത്രയും ശക്തമായ ടീമുമായിട്ട് ഒരു കാലത്തും കളിച്ചിട്ടില്ല. സയീദ് അൻവർ, ഷാഹിദ് അഫ്രിദി, ഇജാസ് അഹമദ്, ഇൻസമാം, സലിം മാലിക്ക്, അസർ മഹമൂദ്, മോയിൻ ഖാൻ, വാസിം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ, സഖലൈൻ മുസ്താക്ക്. ഇതായിരുന്നു ഒരു കാലത്ത് ഇന്ത്യയെ വിറപ്പിച്ച പാക്കിസ്ഥാൻ. അവരുടെ തീ തുപ്പുന്ന പന്തുകളെ സധൈര്യം നേരിട്ട് ബംഗ്ലാദേശ് വിജയം പിടിച്ചെടുക്കുകയായിരുന്നു. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനെ പോലെ ആ ധൈര്യം ഇപ്പോൾ അവരെ ഇവിടെ എത്തിച്ചു.തുടർന്നുള്ള 20 വർഷങ്ങൾ കൊണ്ട് അവർ ഒരുപാട് വളർന്നു.
അതിനിടയിൽ പതുക്കെ ബംഗ്ലാദേശ് വളർന്നു. ക്രിക്കറ്റിലെ രാജാക്കന്മാരായി പറന്നു നടന്ന ഓസ്‌ട്രേലിയയുടെ ചിറക് അഷ്റഫുളിലൂടെ അവർ അരിഞ്ഞു. പിന്നീട് അലോക് കാപാലിയിലൂടെ ഇന്ത്യയെയും തുടർന്ന് ഇംഗ്ലണ്ട്,ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റിൻഡീസ് അങ്ങനെ എല്ലാ മുൻനിര ടീമുകളെയും അസോസിയേറ്റ് രാജ്യങ്ങളെയും അവർ അടിയറവ് പറയിച്ചിട്ടുണ്ട്. 2007വേൾഡ് കപ്പ് ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും അവർ തോല്പിച്ചിട്ടുണ്ട്.
അവസാനം നടന്ന ത്രി-രാഷ്ട്ര പരമ്പരയിൽ അയർലാൻഡിനെയും വെസ്റ്റിൻഡീസിനെയും തോൽപിച്ച ടൂർണമെന്റ് ജേതാക്കളായി. ഫൈനലിൽ കരുത്തരായ വെസ്റ്റിൻഡീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി എല്ലാവർക്കും ഉള്ള മുന്നറിയിപ്പുമായി വേൾഡ് കപ്പ് ഒരുക്കങ്ങൾ ബംഗ്ലാദേശ് നല്ല രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
തമിം ഇഖ്ബാൽ എന്ന ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച ഓപ്പണർ നയിക്കുന്ന ടീമിൽ ബാറ്റുകൊണ്ട് ഏത് ഷോട്ടും കളിക്കുന്ന സൗമ്യ സർക്കാർ. ഒപ്പം മുഹമ്മദ് മിഥുൻ, സാബിർ റഹ്മാൻ, ലിറ്റൻ ദാസ് എന്നിങ്ങനെ മോശമല്ലാതെ ബാറ്റുചെയ്യുന്നവരും ഷാക്കിബും, മുഷ്ഫിഖുറും കൂടി ചേരുമ്പോൾ നല്ല കെട്ടുറപ്പുള്ള ഒരു ലൈനപ്പായി. കൂടെ മൊർതാസയുടെയും മൊസേദേക്കിന്റെയും ഹാർഡ് ഹിറ്റിങ്ങും.
35കാരനായ ക്യാപ്റ്റൻ മൊർതാസ നയിക്കുന്ന ബൌളിംഗ് ഡിപ്പാർട്മെന്റിൽ പുതുമുഖം അബ്‌ദുൾ ജാവേദും, മൊഹമ്മദ് സൈഫുദീനും. മുസ്താഫിർ റഹ്മാനും കൂടി ചേരുന്ന ഈ ബൗളിംഗ് നിരയിൽ മൊസേദേക്കിന്റെയും സാകിബിന്റെയും മഹമ്മദുള്ളയുടെയും തിരിയുന്ന പന്തുകൾ അകമ്പടിയേകും.
(കടപ്പാട്-സാംസൺ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here