സപ്ലൈകോക്ക് വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ കമ്പനി കര്‍ഷകരെ ചൂഷണം ചെയ്യുന്നു; കെട്ടിക്കിടക്കുന്ന ഇരുപത്തിയഞ്ചില്‍ പരം ലോഡ് നെല്ലുമായി കര്‍ഷകര്‍
തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി കോള്‍പ്പടവില്‍ സപ്ലൈകോക്ക് വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ കമ്പനി കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി ആരോപണം. പള്ളിക്കല്‍ അഗ്രോ ഫുഡ് പ്രൊഡക്ട്‌സ് എന്ന കമ്പനിയുമായാണ് കര്‍ഷകരുടെ തര്‍ക്കം നില നില്‍ക്കുന്നത്.
ഇഞ്ചമുടി കോള്‍പ്പടവിലാകെ 99 ഹെക്ടര്‍ കൃഷി നിലമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടി ഇവിടം തരിശിട്ടു. പ്രളയത്തില്‍ നശിച്ച മോട്ടോറും ഷെഡ്ഡും പുനര്‍നിര്‍മ്മിച്ചാണ് കര്‍ഷകര്‍ വീണ്ടും കൃഷി ഇറക്കിയത്. ഗെയില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 31 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനുമായില്ല. 150 ഏക്കര്‍ കൃഷി നിലത്തിലെ നെല്ല് വേനല്‍ മഴയിലും കാറ്റിലും പെട്ട് നശിച്ചുപോയി. വീണു കിടക്കുന്ന നെല്ല് കൊയ്യാന്‍ ഒരു ഏക്കര്‍ നിലത്തില്‍ 4 മണിക്കൂര്‍ വരെ വേണ്ടി വരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.
ഇതിനിടെയാണ് സപ്ലൈകോക്ക് വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ കമ്പനിയായ പള്ളിക്കല്‍ അഗ്രോ ഫുഡ് പ്രൊഡക്റ്റ്‌സ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി ആരോപണം ഉയരുന്നത്. നെല്ല് മോശമാണെന്ന് പറഞ്ഞ് ഈ കമ്പനി പടവിലെ മൊത്തം നെല്ലിന് ക്വിന്റലിന് ഒരു കിലോ പ്രകാരം കഴിച്ചാണ് തൂക്കം എടുത്തിരുന്നത്. 18 ലോഡ് പാടത്തു നിന്നു കൊണ്ടു പോയ കമ്പനി പിന്നീട് എത്തിയ ഒരു ലോഡ് നെല്ല് മോശമാണെന്ന് കാണിച്ച് തിരിച്ചയച്ചു. ഇതോടെ
ഇരുപത്തിയഞ്ചില്‍ പരം ലോഡ് നെല്ലിനാണ് കര്‍ഷകര്‍ ആധിയോടെ കാവലിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here