അർദ്ധ നഗ്നനാക്കി പൊതുജനമധ്യത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പൊലീസ്; തടയാൻ ശ്രമിച്ച ഭാര്യയെ മുട്ടുകാലിന് തൊഴിച്ചു; വീഡിയോ

പോക്‌സോ കേസിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പൊലീസ്. മർദ്ദനം സഹിക്കവയ്യാതെ ഇറങ്ങിയോടിയ യുവാവിനെ അർദ്ധ നഗ്‌നനാക്കി പൊതുജനമദ്ധ്യത്തിൽ മർദ്ദിച്ചു. തടയാൻ ശ്രമിച്ച ഭാര്യയെ മുട്ടുകാലിന് തൊഴിച്ചു മാറ്റുകയും ചെയ്തു. തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
മർദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ കേസ് പ്രകാരം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ സ്റ്റേഷനകത്തുവെച്ച് പൊലീസ് മർദ്ദിക്കുകയും ഇയാൾ ഇറങ്ങിയോടുകയുമായിരുന്നു. ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തിൽ പൊലീസ് വീണ്ടും മർദ്ദിച്ചു.യുവാവിന്റെ കൈയിലും കാലിലും പൊലൂസുകാർ ബൂട്ടിട്ട് ചവിട്ടുന്നത് വീഡിയോയിൽ കാണാം. തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം, കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് കീഴടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സീനിയർ സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here