മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചു; ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂക്കിയതായി പരാതി

മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചുവെന്ന കാരണം പറഞ്ഞ് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂക്കിയതായി പരാതി. ആന്ധ്രാപ്രദേശിലെ രംഗംപെട്ട മണ്ഡലിൽ ബുധനാഴ്ചയാണ് സംഭവം. ബിക്കി ശ്രീനിവാസ് എന്ന 30 കാരനാണ് മരിച്ചത്. ബിക്കിയുടെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
തോട്ടം ഉടമയായ മേൽജാതിക്കാരൻ ബിക്കി മാങ്ങ പറിക്കുന്നത് അറിഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടം ബിക്കിയെ ക്രൂരമായി മർദ്ദിച്ചു. ഇത് മരണത്തിന് ഇടയാക്കിയതായാണ് വിവരം. തുടർന്ന് ബിക്കിയുടെ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ തോട്ടം ഉടമ ഉൾപ്പെടെയുള്ളവർ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ബിക്കി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാനായിരുന്നു തോട്ടം ഉടമയുൾപ്പെടെയുള്ളവരുടെ ശ്രമം. ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ബിക്കിയുടെ മൃതദേഹം. ബന്ധുക്കൾ ചേർന്നാണ് മൃതദേഹം താഴെയിറക്കിയത്. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. സംഭവം അറിഞ്ഞ് ആയിരത്തിലധികം ആളുകൾ സിംഗംപള്ളിയിലെത്തി പ്രതിഷേധിച്ചു. എസ്‌സി, എസ് ടി ആക്ട് പ്രകാരം ബിക്കിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. മുൻ എംപി ജി വി ഹർഷ കുമാർ സ്ഥലത്തെത്തി ബിക്കിയുടെ ബന്ധുക്കളെ സന്ദർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here