നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂര്‍ പട്ടാളം റോഡിന്റെ വികസനം സാധ്യമാകുന്നു
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂര്‍ പട്ടാളം റോഡിന്റെ വികസനം സാധ്യമാകുന്നു. അടുത്ത മാസം ആദ്യവാരത്തില്‍ തന്നെ പട്ടാളം റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന പോസ്റ്റോഫീസ് പൊളിച്ചുമാറ്റും. ഇതോടെ തൃശ്ശൂര്‍ എം.ഒ.റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും..
പട്ടാളം റോഡിന്റെ വികസനതിനായി തൃശ്ശൂരുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനോദ്‌റായ് കലക്ടറായിരിക്കെയായിരുന്നു പട്ടാളം റോഡിന്റെ ആദ്യ ഘട്ടവികസനം. പട്ടാളം മാര്‍ക്കറ്റിനെ ശക്തന്‍ നഗറിലേക്ക് മാറ്റിയെങ്കിലും റോഡ് വികസനം സാധ്യമായിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഇതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയെങ്കിലും കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ നൂലമാലയില്‍ കുരുങ്ങിയിരിക്കുകയായിരുന്നു. റോഡ് വികസനത്തിനായി ജൂണ്‍ അഞ്ചിനകം പോസ്റ്റാഫീസിന്റെ ഭൂമികൈമാറ്റം നടക്കും. ഇതുസംബന്ധിച്ചുള്ള രേഖയില്‍ പോസ്റ്റല്‍ അധികൃതരും കോര്‍പറേഷന്‍ അധികൃതരും ഒപ്പുവച്ചു. തടസ്സമില്ലാതെ പോസ്റ്റാഫീസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനമൊരുക്കി. ഇതോടെ പഴയ പോസ്റ്റാഫീസ് കെട്ടിടം ഉടന്‍ പൊളിക്കാനാണ് തീരുമാനം.
എം.ഒ.യു പ്രകാരം ഒരുമാസത്തിനകം പോസ്റ്റാഫീസിന്റെ 16.5 ഭൂമി കോര്‍പറേഷന് വിട്ടുനല്‍കും. അത്രയും സ്ഥലം പകരം പട്ടാളം റോഡരികില്‍ തന്നെ പോസ്റ്റ് ഓഫിസിന് കൈമാറും. പോസ്റ്റാഫീസിനാവശ്യമായ 3500 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടം കോര്‍പറേഷന്‍ എട്ട് മാസത്തിനകം നിര്‍മിച്ചു നല്‍കും. കെട്ടിടം നിര്‍മിക്കുന്നതുവരെ പോസ്റ്റാഫീസ് പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന്റെ തന്നെ കെട്ടിടത്തില്‍ 3500 ചതുരശ്ര അടി സ്ഥലത്ത് സൗകര്യം സൗജന്യമായി ഒരുക്കി കഴിഞ്ഞു.
1974ല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ശങ്കരമേനോെന്റ കാലത്ത് തുടങ്ങിയതാണ് പട്ടാളംറോഡ് വികസന ചര്‍ച്ച. ശക്തന്‍ ബസ് സ്റ്റാന്റ് സ്ഥാപിതമായിട്ടും പ്രധാന കവാടമായ പട്ടാളംറോഡ് കുരുക്കായി തുടരുകയായിരുന്നു. 45 വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here