ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദം; പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു
തൃശൂർ കേരള വർമ്മ കോളെജിലെ അധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തിൽ പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളെജ് തലത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ യുജിസി നിർദേശിച്ചിരുന്നു. സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് എല്ലാവരിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുജിസി ദീപ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് റിപ്പോർട്ട്.
കവി എസ് കലേഷിൻറെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിൽ നേരത്തെ ദീപാ നിശാന്തിനെതിരെ കോളെജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. അധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലിൽ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവകവി എസ് കലേഷിന്റെ’ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കുകയും ദീപയ്‌ക്കെതിരെ കടുത്ത വിമർശനവും ആക്ഷേപനും ഉയരുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here