എറണാകുളത്ത് നിപ ലക്ഷണത്തോടെ ചികിത്സ തേടിയ ആൾ കർശന നിരീക്ഷണത്തിൽ

എറണാകുളത്ത് നിപ ലക്ഷണത്തോടെ ചികിത്സ തേടിയ ആൾ കർശന നിരീക്ഷണത്തിൽ തുടരുന്നു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ പരിശോധിച്ചതിൻറെ ഫലം ഇന്ന് ആരോഗ്യവകുപ്പിന് കൈമാറും. രക്തസാമ്പിൾ പരിശോധന ഫലം രാവിലെ തന്നെ ലഭ്യമായേക്കും. നിപാ ബാധയെന്ന പ്രചാരണത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആശുപത്രിയിലെ രോഗിക്ക് നിപ്പ വൈറസ് ബാധയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംശയമുള്ള സാമ്പിൾ എൻ.ഐ.വിയിലേക്ക് അയച്ചിട്ടുണ്ട്. നിപ്പ ആവാൻ വിദൂര സാധ്യത മാത്രമാണുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ല. മുൻകൂർ സംവിധാനങ്ങൾ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടർമാർക്കെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകൾ സ്റ്റോക്കുണ്ടെന്നും എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ വൈറസ് സ്ഥിരീകരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നേരത്തെ അറിയിച്ചിരുന്നു. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപ്പയുടെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here