ബാലഭാസ്‌ക്കറിന്റെ മരണം; സാമ്പത്തിക കാര്യങ്ങളടക്കം വിശദമായി പരിശോധിച്ച് ക്രൈംബ്രാഞ്ച്; അഞ്ചു ബാങ്കുകൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി

ബാലഭാസ്കറിന്റെ അപകടത്തിൽ ദുരൂഹതയില്ലെന്ന പ്രാഥമിക വിലയിരുത്തലിലേക്കു എത്തിച്ചേർന്നെങ്കിലും സാമ്പത്തിക കാര്യങ്ങളടക്കം വിശദമായി പരിശോധിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇതിന്റെ ഭാഗമായി അഞ്ചു ബാങ്കുകൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. അപകട സമയത്തു സ്ഥലത്തു കൂടി കടന്നു പോയ ആളുകളെ തിരിച്ചറിയാൻ മൊബൈൽ ടവർ വഴി വിവരങ്ങൾ ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്കാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമെത്തുന്നതെങ്കിലും ബാലഭാകറിന്റെ സാമ്പത്തിക ഇടപാടുകളിലടക്കം വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ബാലഭാസ്കറിന്റെ സമീപകാലത്തെ ബാങ്കിടപാടുകളുടെ വിശദവിവരങ്ങൾ തേടി അഞ്ചു ബാങ്കുകൾക്കു ക്രൈം ബ്രാഞ്ച് കത്ത് നൽകി. ബാലഭാസ്കറും പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമകളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ക്രൈം ബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു. രേഖകളിൽ പറഞ്ഞതിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഇവരുമായി നടത്തിയിരുന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. സ്വർണക്കടത്തു കേസിലെ പ്രതികളായ വിഷ്ണു,പ്രകാശ് തമ്പി എന്നിവരുമായി ബാലഭാസ്കർ നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
Read Also : ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം
സ്വർണക്കടത്തു കേസിൽ ഒളിവിൽ തുടരുന്ന വിഷ്ണുവാണ് ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നതെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. ദൃക്‌സാക്ഷികളായ ആളുകൾ നൽകിയ വ്യത്യസ്തമായ മൊഴികളെക്കുറിച്ചും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അപകട സമയത്തു സംഭവ സ്ഥലത്തു കൂടി കടന്നു പോയവരെക്കുറിച്ചു അന്വേഷിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അപകടം നടന്ന സെപ്റ്റംബർ 25 നു പുലർച്ചെ 2.30നും 4.30നുമിടയിൽ സംഭവ സ്ഥലത്തു കൂടി കടന്നു പോയ ആളുകളുടെ വിവരം മൊബൈൽ ടവർ വഴി ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം. ഇതിനായി സൈബർ സെൽ വഴി മൊബൈൽ കമ്പനികളുടെ സഹായം തേടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here