മുക്കുപണ്ടം പണയംവെച്ച് രണ്ടരലക്ഷം തട്ടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ ഐസിഐസിഐ ബാങ്കിൽ വിവിധ ഘട്ടങ്ങളിലായി മുക്കുപണ്ടം പണയംവെച്ച് രണ്ടരലക്ഷം രൂപതട്ടിയെടുത്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. തൃക്കൈപ്പറ്റ കുനിഞ്ഞാരത്ത് വീട്ടിൽ ഷബീർ (35), മാണ്ടാട് കുന്നുമ്മേൽ വീട്ടിൽ റിയാസ് (35), കാക്കവയൽ നെടുമ്പാല വീട്ടിൽ അഷ്റഫ് (താഹിർ 32) എന്നിവരാണ് പിടിയിലായത്. 2018 ഡിസംബർ മുതൽ പലതവണകളിലായി 116.94 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 2,51,520 രൂപ മൂവർസംഘം തട്ടുകയായിരുന്നു.
ആറ് മാസത്തിനിടെ നടന്ന തട്ടിപ്പിൽ സംഘം മുക്കുപണ്ട വളകളായിരുന്നു പണയംവെച്ചത്. ആദ്യഘട്ടത്തിൽ ബാങ്കിലുണ്ടായിരുന്നവർക്ക് സംശയമൊന്നും തോന്നിയില്ലായിരുന്നു. പ്രാഥമിക പരിശോധനയിലെല്ലാം സ്വർണ്ണമാണെന്ന തരത്തിലായിരുന്നു ആഭരണങ്ങളുണ്ടായിരുന്നത്. എന്നാൽ അടുത്തിടെ വിശദമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ബാങ്ക് മാനേജർ കൽപ്പറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.വൈകുന്നേരത്തോടെ കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിൽ വേറെയും കണ്ണികളുണ്ടെന്ന് സംശയിക്കുന്നതായും, സമാന തട്ടിപ്പ് വേറയും നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തിയാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here