ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും
ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. കിർഗിസ്ഥാൻ തലസ്ഥാനനഗരമായ ബിഷ്‌കേക്കിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് പുറപ്പെട്ടത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണം, ഭീകരവാദം, വിഘടനവാദം തുടങ്ങിയവയാണ് ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കത്തിനിടെ നടക്കുന്നു എന്നതും ബിഷ്‌കേക്ക് ഉച്ചകോടിയുടെ പ്രധാന്യം വർധിപ്പിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരുമായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. എന്നാൽ പാകിസ്താനുമായി യാതൊരു ചർച്ചക്കും സാധ്യതയില്ലെന്ന സൂചനയാണ് ഇന്ത്യൻ വിദേശകാര്യം മന്ത്രാലയം നൽകുന്നത്. പാകിസ്താൻ വ്യോമപരിധി ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെയാണ് പ്രധാനമന്ത്രി കിർഗിസ്ഥാനിലേക്ക് പറന്നത്.
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻറെ 19 മത് ഉച്ചകോടിയാണ് ഇത്തവണത്തേത്. നാറ്റോയ്ക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ 1996ലാണ് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചത്. ചൈനയ്ക്കുപുറമേ കസാഖ്‌സ്താൻ, കിർഗിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ എന്നിവയായിരുന്നു തുടക്കത്തിലെ അംഗരാജ്യങ്ങൾ. 2017 ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പൂർണ അംഗത്വം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here