ഡോക്ടർമാരുടെ പ്രതിഷേധം കനക്കുന്നു; ബംഗാളിൽ 600 ലേറെ ഡോക്ടർമാർ രാജി സമർപ്പിച്ചു; തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐഎംഎ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയുള്ള ഡോക്ടർമാരുടെ പ്രതിഷേധം കനക്കുന്നു. ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിൽ 600 ലേറെ ഡോക്ടർമാർ രാജി സമർപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി തിങ്കളാഴ്ച പണിമുടക്കിനു ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ എൻആർഎസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്കു നേരെ രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ബംഗാളിൽ സമരം ആരംഭിക്കുന്നത്. സമരം അഞ്ച് ദിനം പിന്നിട്ടു. ഇതേ തുടർന്നാണ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പണി മുടക്കാൻ തീരുമാനിചത്. തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കുമെന്നും, ഡോക്ടർമാർക്കെതിരായ ആക്രമങ്ങൾക്കെതിരെ നിയമ നിർമാണം ആവശ്യപെട്ട് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 400 ലേറെ ഡോക്ടർമാർ രാജി സമർപ്പിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർദ്ധൻ മമത ബാനർജിക്ക് കത്തെഴുതി. ഡോക്റ്റർമാരുടെ സമരത്തിനു അടിയന്തരമായി പ്രശ്‌നപരിഹാരം കാണാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാന സർക്കാരിനോട് വിശദീകരണവും കോടതി തേടിയിട്ടുണ്ട്. അതേ സമയം സമരത്തിലിരിക്കുന്ന ഡോക്ടർമാരോട്
പ്രതീകാത്മക സമരം ആകാമെന്നും , എന്നാൽ രോഗികളെ ബുദ്ധിമുട്ടിക്കരുതെ ന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നിർദേശിച്ചു. സമരത്തിനു പിന്നിൽ ബിജെപിയും സിപിഎമ്മും ആണെന്നായിരുന്നു മമതയുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here