സിഒടി നസീറിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മർദ്ദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്

തലശ്ശേരിയിലെ സിപിഐഎം വിമതൻ സിഒടി നസീറിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഏപ്രിൽ 21ന് വടകര മേപ്പയ്യൂരിൽവെച്ചാണ് നസീറിന് മർദ്ദനമേറ്റത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിഒടി നസീറിനെതിരെ പല തവണ കയ്യേറ്റ ശ്രമമുണ്ടായിരുന്നു. വടകര മേപ്പയൂരിൽ വെച്ച് ഏപ്രിൽ 21നാണ് നസീറിനെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചത്. മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനവുമായി എത്തിയതായിരുന്നു നസീറും സംഘവും. നസീർ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയുമായി നസീറും സംഘവും പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്ന് സിഒടി നസീർ ആരോപിച്ചു.
ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മേപ്പയ്യൂർ പൊലീസിന്റെ വിശദീകരണം. ഏപ്രിൽ ഇരുപതിനും നസീറിനെതിരെ വടകരയിൽവെച്ച് കയ്യേറ്റ ശ്രമമുണ്ടായിരുന്നു. മെയ് 18നാണ് നസീറിനെ തലശ്ശേരിയിൽവെച്ച് ഒരു സംഘമാളുകൾ വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അഞ്ച് പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്.
അതിനിടെ നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ പൊട്ട്യൻ സന്തോഷ് മറ്റൊരു കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം പി സുമേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സന്തോഷ് അടക്കം ആറ് സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് തലശ്ശേരി കോടതിയാണ് കണ്ടെത്തിയത്. ബിരേഷ്, ബിജേഷ്, ഷിജിത്ത്, ജിനേഷ്, ഷംജീർ എന്നിവരാണ് മറ്റ് പ്രതികൾ. 2008 മാർച്ച് അഞ്ചിനാണ് സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അന്നത്തെ അക്രമത്തിൽ പ്രതികൾ സുമേഷിന്റെ കൈപ്പത്തി അറുത്ത് മാറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here