‘തലശ്ശേരി സ്‌റ്റേഡിയ നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് നോട്ടീസ് വിതരണം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കി’: സിഒടി നസീർ
തലശ്ശേരിയിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിൽ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ചുള്ള നോട്ടീസ് വിതരണം ചെയ്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ ആക്രമണമെന്ന് സിഒടി നസീർ. നോട്ടീസ് വിതരണം ചെയ്യാനുള്ള ശ്രമത്ത എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും നസീർ പറയുന്നു.
2018 ഡിസംബർ 31 നായിരുന്നു നാല് കോടി രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയ തലശ്ശേരി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം. സിഒടി നസീർ നേതൃത്വം നൽകുന്ന കിവീസ് എന്ന സംഘടനയുടെ പ്രവർത്തകർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് വിശദീകരിക്കുന്ന നോട്ടീസ് ഉദ്ഘാടന വേദിയിൽ വിതരണം ചെയ്തു. എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇത് തടഞ്ഞെന്നാണ് നസീർ പറയുന്നത്. തലശേരിയിലെ ടൗൺ സ്‌ക്വയർ, മഞ്ഞോടി മാർക്കറ്റ്, സെന്റെറി പാർക്ക് തുടങ്ങിയവയുടെ നിർമ്മാണത്തിലും വൻ അഴിമതി നടന്നതായി ഈ നോട്ടീസിൽ ആരോപിച്ചിരുന്നു. ഇതാണ് എ എൻ ഷംസീർ എംഎൽഎക്ക് തന്നോട് വിരോധമുണ്ടാകാൻ കാരണമെന്നാണ് സിഒടി നസീർ പറയുന്നത്.
തുടർന്ന് ഏപ്രിൽ 28ന് എ എൻ ഷംസീറും സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി രാജേഷും ചേർന്ന് തന്നെ എംഎൽഎ ഓഫീസിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്നും സിഒടി നസീർ പറയുന്നു. ഇതിന് പിന്നാലെയാണ് നസീർ അക്രമിക്കപ്പെടുന്നത്. കേസ് അന്വേഷിക്കുന്ന തലശേരി സിഐക്ക് നൽകിയ മൊഴിയിൽ നസീർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, എ എൻ ഷംസീറിനെയോ രാജേഷിനെയോ ചോദ്യം ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here