പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളക്ക് നാളെ തുടക്കമാകും
പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളക്ക് നാളെ തലസ്ഥാനത്ത് തുടക്കമാകും. ആറു ദിവസങ്ങളില്‍ മൂന്നുവേദികളിലായി 262 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇറ്റാലിയന്‍ സംവിധായകന്‍ അഗസ്റ്റിനോ ഫെറന്റയുടെ സെല്‍ഫിയാണ് ഉദ്ഘാടനചിത്രം. മേളയുടെ ഡെലിഗേറ്റ് കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും.
ചെറു ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും സംവാദങ്ങളുടേയും ദിവസങ്ങളാണ് ഇനി തലസ്ഥാനനഗരത്തിന്. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക. നാളെ വൈകിട്ട് ആറിന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അഗസ്റ്റിനോ ഫെറെന്റയുടെ 86 മിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫിയുടെ പ്രദര്‍ശനം. രണ്ടു യുവാക്കളുടെ ക്യാമറാക്കണ്ണിലൂടെ നേപ്പിള്‍സ് നഗരത്തിന്റെ ഇരുണ്ട പശ്ചാത്തലത്തില്‍ സംഘടിതമായ കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്നതാണ് ഉദ്ഘാടനച്ചിത്രം.
വിപുലമായ ഒരുക്കങ്ങളാണ് മേളയുടെ വിജയത്തിനായി ഇക്കുറി നടത്തിയിരിക്കുന്നത്. എ.കെ.ബാലന്‍, സാംസ്‌കാരികമന്ത്രി ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളില്‍ 63 ചിത്രങ്ങള്‍ മത്സരിക്കും. രാജ്യാന്തര വിഭാഗത്തില്‍ 44ഉം ഫോക്കസ് വിഭാഗത്തില്‍ 74ഉം മേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മലയാള വിഭാഗത്തില്‍ 19 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. സമാപനദിവസം ഡോക്യുമെന്ററി സംവിധായകയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here