ബിഹാറിൽ ആശങ്ക ഉയർത്തി മസ്തിഷ്‌കജ്വരം; മുസഫർപൂർ ജില്ലയ്ക്ക് പുറത്തേക്ക് രോഗം വ്യാപിക്കുന്നു

ബിഹാറിൽ മസ്തിഷ്‌കജ്വരം മുസഫർപൂർ ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നു. സമസ്തിപൂർ, ബാങ്ക, വൈശാലി ജില്ലകളിലും സമാന ലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം മൂലം ഇതുവരെ 117 കുട്ടികൾ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മതിയായ ചികിൽസ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് ആർജെഡി എം പിമാർ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ നിന്ന് വിട്ടു നിൽക്കും
വൈശാലി ജില്ലയിലെ ഹിജാപൂരിൽ പതിനഞ്ചും സമസ്തിപൂർ, ബാങ്ക ജില്ലകളിൽ യഥാക്രമം മൂന്നും ഒന്നും വീതം കുട്ടികളെയാണ് മസ്തിഷ്‌കജ്വരത്തിന്റെ സമാന ലക്ഷങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരുടെ നില ഗുരുതരമായതിനെ തുടർന്ന് മുസഫർപൂരിലെ ശ്രീകൃഷണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുസഫർപൂർ ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരോട് അവധി റദ്ധാക്കി ജോലിയിൽ പ്രവേശിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജരിവാൾ ആശുപത്രിയിലുമായി ആകെ 535 കുട്ടികളാണ് മസ്തിഷ്‌കജ്വരം കാരണം ചികിത്സയിൽ കഴിയുന്നത്. ഈ ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു. കൂടുതൽ കുട്ടികൾ ചികിത്സയിൽ തേടിയാൽ നേരിടുന്നതിനു വേണ്ടിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ 15 ലധികം ഡോക്ടർമാരെ ആശുപത്രികളിൽ നിയോഗിച്ചു. മുതിർന്ന ഡോക്ടർമാരുടെ ലഭ്യത കുറവ് ആശുപത്രികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here