ലോക്സഭയിൽ മത മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ
ലോക്സഭയിൽ മതപരമായ മുദ്രാവാക്യം വിളികൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള. യുപിഎ ചെയർപേഴ്സണ് സോണിയ ഗാന്ധിയുടെയും എഐഎംഐഎം എംപി അസദുദീൻ ഒവൈസിയുടെയും തൃണമൂൽ കോണ്ഗ്രസ് എംപിമാരുടെയും സത്യപ്രതിജ്ഞയ്ക്കിടെ ഭരണപക്ഷത്ത് നിന്ന് എംപിമാരും മന്ത്രിമാരും ജയ്ശ്രീ റാം വിളിച്ചത് സഭാ രേഖകളിൽ നിന്നു നീക്കം ചെയ്ത് പ്രോടേം സ്പീക്കർ വീരേന്ദ്രകുമാറിന്റെ നടപടി ശരിയാണെന്നും സ്പീക്കർ പറഞ്ഞു.
മുദ്രാവാക്യങ്ങൾക്കും പ്ലക്കാർഡുകൾക്കുമുള്ള ഇടമല്ല പാർലമെന്റ്. അംഗങ്ങൾക്ക് ആരോപണങ്ങൾ ഉന്നയിക്കാം. സർക്കാരിനെ വിമർശിക്കുകയും ചെയ്യാം. എന്നാൽ, മതപരമായ മുദ്രാവാക്യം മുഴക്കുന്നത് അനുവദിക്കാനാകില്ലെന്നും ഓം ബിർള വ്യക്തമാക്കി. സഭയിൽ വീണ്ടും ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കുമോ എന്നുറപ്പില്ലെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങൾക്ക് അനുസൃതമായി സഭാ നടപടികൾ നടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുമെന്നും പുതിയ സ്പീക്കർ പറഞ്ഞിരുന്നു.
എന്നാൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ലോക്സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ നിരയെ നോക്കി ജയ് ശ്രീറാം എന്നാർത്തു വിളിച്ച ഭരണപക്ഷം സ്പീക്കറുടെ നിലപാടിനെ വെല്ലുവിളിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here