പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം; 8 പൊലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരത്ത് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർ തമ്മിൽ ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട ആറ് പൊലീസുകാരെയും ഇടത് അനുകൂല സംഘടനയിലുള്ള രണ്ട് പൊലീസുകാരെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്. തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇടത്, വലത് സംഘടനകളിൽപ്പെട്ട പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
Read Also; പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാർ തമ്മിൽ കയ്യാങ്കളി
ഈ മാസം 27 ന് നടക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് വലതുപക്ഷ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് എആർ ക്യാമ്പിൽ പൊലീസുകാർ തമ്മിലുള്ള കയ്യാങ്കളിയിലേക്കെത്തിയത്. ഒടുവിൽ മ്യൂസിയം സിഐയുടെ നേതൃത്വത്തിലാണ് രംഗം ശാന്തമാക്കിയത്. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ടവർ തുടർന്ന് ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് 27-ാം തീയതി നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരിൽ 600 പേർക്ക് മാത്രമാണ് കാർഡ് ലഭിച്ചിരിക്കുന്നതെന്നും ഭൂരിഭാഗം പേർക്കും കാർഡ് നൽകാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണന്നും കോൺഗ്രസ് അനുകൂല സംഘടനയിലുള്ളവർ ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here