Advertisement

മുഷ്ഫിക്കറിനും ഷാക്കിബിനും അർദ്ധശതകം; ബംഗ്ലാദേശിന് മികച്ച സ്കോർ

June 24, 2019
Google News 1 minute Read

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് ബംഗ്ലാദേശ് നേടിയത്. 83 റൺസടിച്ച വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. 51 റൺസടിച്ച ഷാക്കിബുൽ ഹസനും ബംഗ്ലാ നിരയിൽ മികച്ച പ്രകടനം നടത്തി. മൂന്നു വിക്കറ്റിട്ട മുജീബ് റഹ്മാനാണ് അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി തമീം ഇക്ബാലിനൊപ്പം സൗമ്യ സർക്കാരിൻ്റെ സ്ഥാനത്ത് ലിറ്റൺ ദാസാണ് ഓപ്പൺ ചെയ്തത്. നന്നായി തുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റിൽ 23 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ മുജീബ് റഹ്മാനാണ് ലിറ്റൺ ദാസിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 റൺസെടുത്ത ദാസിനെ ഹഷ്മതുല്ല ഷാഹിദി ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.

തുടർന്ന് ഫോമിൻ്റെ പാരമ്യതയിൽ നിൽക്കുന്ന ഷാക്കിബുൽ ഹസൻ ക്രീസിലെത്തി. അനായാസം ബാറ്റ് ചെയ്ത ഷാക്കിബ് തമീമിനൊപ്പം അനായാസം സ്കോർ ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത ഇവരെ മുഹമ്മദ് നബിയാണ് വേർപിരിച്ചത്. 36 റൺസെടുത്ത ഷാക്കിബിനെ 17ആം ഓവറിലെ അവസാന പന്തിൽ നബി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. റാഷിദ് എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വ്യക്തിഗത സ്കോർ 26ൽ നിൽക്കെ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്നും ഷാക്കിബ് ഡിആർഎസ് മുഖേന രക്ഷപ്പെട്ടു.

നാലാം നമ്പറിൽ മുഷ്ഫിക്കർ റഹീം ക്രീസിലെത്തി. നബി എറിഞ്ഞ 26ആം ഓവറിൽ വ്യക്തിഗത സ്കോർ 28ൽ നിൽക്കെ മുഷ്ഫിക്കറിനെ വിക്കറ്റ് കീപ്പർ ഇക്രം അലി നിലത്തിട്ടു. ഇതിനിടെ 66 പന്തുകളിൽ ഷാക്കിബ് തൻ്റെ അര സെഞ്ചുറി കുറിച്ചു. 30ആം ഓവറിലാണ് മുഷ്ഫിക്കർ-ഷാക്കിബ് കൂട്ടുകെട്ട് അവസാനിക്കുന്നത്. ബൗളിംഗ് ഓപ്പൺ ചെയ്ത തന്നെ തിരിച്ചു വിളിക്കാനുള്ള ക്യാപ്റ്റൻ്റെ തീരുമാനത്തെ ശരിവെച്ച് മുജീബ് ഷാക്കിബിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. മുഷ്ഫിക്കറുമായി മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത ഷാക്കിബ് 51 റൺസെടുത്താണ് പുറത്തായത്.

പിന്നാലെ ക്രീസിലെത്തിയ സൗമ്യ സർക്കാർ വേഗം പുറത്തായി. 3 റൺസെടുത്ത സർക്കാരിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മുജീബ് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ശേഷം മഹ്മൂദുല്ലയും മുഷ്ഫിക്കർ റഹീമും ക്രീസിൽ ഒത്തു ചേർന്നു. അഞ്ചാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അനായാസമാണ് സ്കോർ ചെയ്തത്. 43ആം ഓവറിലാണ് ഈ കൂട്ടുകെട്ട് തകർന്നത്. 27 റൺസെടുത്ത മഹ്മൂദുല്ലയെ ക്യാപ്റ്റൻ ഗുൽബദിൻ നയ്ബ് മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു.

ശേഷം ക്രീസിലെത്തിയ മൊസദ്ദക് ഹുസൈൻ കൂറ്റനടികളുമായി കളം നിറഞ്ഞു. മുഷ്ഫിക്കറിൻ്റെയും മൊസദ്ദക്കിൻ്റെയും ഒന്നിലധികം ക്യാച്ചുകൾ നിലത്തിട്ട അഫ്ഗാൻ ഫീൽഡർമാരും ഇവരെ സഹായിച്ചു. 49ആം ഓവറിൽ ദൗലത് സദ്രാന് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മുഷ്ഫിക്കർ മടങ്ങി. മുഷ്ഫിക്കറിനെ നബി പിടികൂടുകയായിരുന്നു. ആറാം വിക്കറ്റിൽ മൊസദ്ദക്കുമായി 44 റൺസ് കൂട്ടുകെട്ടുയർത്തിയ മുഷ്ഫിക്കർ 83 റൺസ് അടിച്ച ശേഷമാണ് പുറത്തായത്.

അവസാന ഘട്ടത്തിൽ ചില കൂറ്റൻ ഷോട്ടുകളുയർത്തിയ മൊസദ്ദക് ഹൊസൈനാണ് ബംഗ്ലാദേശിനെ 260 കടത്തിയത്. 35 റൺസെടുത്ത മൊസദ്ദക്ക് ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായി. മൊസദ്ദക്കിനെ ഗുൽബദിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here