ഷാക്കിബിന് അർദ്ധസെഞ്ചുറി; മത്സരം ഒപ്പത്തിനൊപ്പം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് നാലു വിക്കറ്റുകൾ നഷ്ടം. തമീം ഇക്ബാൽ, ലിറ്റൺ ദാസ്, ഷാക്കിബുൽ ഹസൻ, സുമ്യ സർക്കാർ എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. 32 ഓവർ അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി തമീം ഇക്ബാലിനൊപ്പം സൗമ്യ സർക്കാരിൻ്റെ സ്ഥാനത്ത് ലിറ്റൺ ദാസാണ് ഓപ്പൺ ചെയ്തത്. നന്നായി തുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റിൽ 23 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ മുജീബ് റഹ്മാനാണ് ലിറ്റൺ ദാസിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 റൺസെടുത്ത ദാസിനെ ഹഷ്മതുല്ല ഷാഹിദി ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.
തുടർന്ന് ഫോമിൻ്റെ പാരമ്യതയിൽ നിൽക്കുന്ന ഷാക്കിബുൽ ഹസൻ ക്രീസിലെത്തി. അനായാസം ബാറ്റ് ചെയ്ത ഷാക്കിബ് തമീമിനൊപ്പം അനായാസം സ്കോർ ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത ഇവരെ മുഹമ്മദ് നബിയാണ് വേർപിരിച്ചത്. 36 റൺസെടുത്ത ഷാക്കിബിനെ 17ആം ഓവറിലെ അവസാന പന്തിൽ നബി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. റാഷിദ് എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വ്യക്തിഗത സ്കോർ 26ൽ നിൽക്കെ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്നും ഷാക്കിബ് ഡിആർഎസ് മുഖേന രക്ഷപ്പെട്ടു.
നാലാം നമ്പറിൽ മുഷ്ഫിക്കർ റഹീം ക്രീസിലെത്തി. നബി എറിഞ്ഞ 26ആം ഓവറിൽ വ്യക്തിഗത സ്കോർ 28ൽ നിൽക്കെ മുഷ്ഫിക്കറിനെ വിക്കറ്റ് കീപ്പർ ഇക്രം അലി നിലത്തിട്ടു. ഇതിനിടെ 66 പന്തുകളിൽ ഷാക്കിബ് തൻ്റെ അര സെഞ്ചുറി കുറിച്ചു. 30ആം ഓവറിലാണ് മുഷ്ഫിക്കർ-ഷാക്കിബ് കൂട്ടുകെട്ട് അവസാനിക്കുന്നത്. ബൗളിംഗ് ഓപ്പൺ ചെയ്ത തന്നെ തിരിച്ചു വിളിക്കാനുള്ള ക്യാപ്റ്റൻ്റെ തീരുമാനത്തെ ശരിവെച്ച് മുജീബ് ഷാക്കിബിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. മുഷ്ഫിക്കറുമായി മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത ഷാക്കിബ് 51 റൺസെടുത്താണ് പുറത്തായത്.
പിന്നാലെ ക്രീസിലെത്തിയ സൗമ്യ സർക്കാർ വേഗം പുറത്തായി. 3 റൺസെടുത്ത സർക്കാരിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മുജീബ് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നിലവിൽ 38 റൺസെടുത്ത മുഷ്ഫിക്കർ റഹീമും റണ്ണൊന്നുമെടുക്കാതെ മഹ്മൂദുല്ലയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here