‘ഇതിനെല്ലാം മറുപടി പറയേണ്ടിവരും’; തടയണ പൊളിക്കുന്ന ഉദ്യോഗസ്ഥരെ പി വി അൻവർ ഭീഷണിപ്പെടുത്തുന്നതായി പരാതി
ചീങ്കണ്ണിപാലയിലെ തടയണ പൊളിക്കുന്ന ഉദ്യോഗസ്ഥരെ പി.വി അൻവർ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിക്കാരനായ എം.പി വിനോദ് രംഗത്ത്. കാടതി വിധിയനുസരിച്ചല്ല തടയണ പൊളിച്ചു നീക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണപൊളിക്കുന്ന സ്ഥലം സന്ദർശിച്ച പി.വി അൻവർ എം.എൽ.എ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടിയെന്നാണ് ആരോപണം. നിലവിൽ പൊളിക്കുന്ന ഭാഗത്തു നിന്നല്ല മണ്ണ് നീക്കേണ്ടതെന്ന് പറഞ്ഞ പി.വി അൻവർ ഉദ്യോഗസ്ഥർ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ആരോപണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തടണണപൊളിക്കുന്നതെന്നും വിദഗ്ദ സമിതി നിർദ്ദേശിച്ച പ്രകാരമാണ് പ്രവൃത്തി തുടരുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ സുപ്രീംകോടതിയിൽപോകുമെന്നും ഇതിനെല്ലാം നിങ്ങൾ മറുപടി പറയേണ്ടിവരുമെന്നും എം.എൽ.എ വിരട്ടിയതെന്നാണ് പരാതിക്കാരനായ എ.പി വിനോദ് പറയുന്നത്.
ഹൈക്കോടതി വിധി അനുസരിച്ചല്ല തടയണ പൊളിക്കുന്നതന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. അതേസമയം സമയബന്ധിതമായി പൊളിച്ചു നീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും മലപ്പുറം ജില്ലാ കളക്ടർ പറഞ്ഞു. ജൂണ് രണ്ടിനുള്ളിൽ തടയണ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ കാലാവധി നീട്ടി തരാൻ ജില്ലാ ഭരണകൂടം കോടതിയെ സമീപിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here