ജി20 ഉച്ചകോടിയ്ക്ക് ഒസാക്കയില്‍ സമാപനം
ജി 20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംങും ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ സംഭാഷണങ്ങള്‍ക്ക് വഴി തുറന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, ഓസ്‌ട്രേലിയ, സൗദി അറേബ്യ, തുര്‍ക്കി, ബ്രസല്‍ തുടങ്ങഇയ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുടെ തലവന്മാരുമായി ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചയായത്. ആഗോള വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. കടുത്ത വ്യാപാര മത്സരം നിലനില്‍ക്കുന്നതിനിടയില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പകരം അമേരിക്കന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും ചൈനയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കണമെന്ന് ചൈനയോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
ബ്രിക്‌സ് രാജ്യങ്ങളുടെ അനൗപചാരിക യോഗവും ഉച്ചകോടിക്കിടെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here