സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും മേശപ്പുറത്ത് വയ്ക്കും
സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും മേശപ്പുറത്ത് വയ്ക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട് അവതരിപ്പിയ്ക്കുന്നത്. ജിഡിപി നിരക്ക് 5.8 ശതമാനമായി കുറഞ്ഞപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ അവതരിപ്പിയ്ക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് അത് കൊണ്ട് തന്നെ രാജ്യത്തിന്റെ വളർച്ച സമ്പന്ധിച്ച വ്യക്തമായ സൂചന നൽകും.
നിര്‍മ്മല സീതാരാമന് ധനകാര്യ മന്ത്രാലയത്തില്‍ ചുമതലയെറ്റ ദിവസ്സമാണ് ആഭ്യന്തര ഉത്പാദനത്തെ സംബന്ധിച്ചും തൊഴില്‍നിരക്കിനെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ജനുവരി മാര്‍ച്ച് പാദത്തിലെ ജിഡിപി നിരക്ക് 5.8 ശതമാനമായി കുറഞ്ഞപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെയ്ക്ക് കുതിച്ചു. ഉത്പാദന കാര്‍ഷിക മേഖലകളിലെ തകര്‍ച്ചയാണ് ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് സൂചന. ഉപഭോക്തൃ ഡിമാന്റിലും കാര്യമായ കുറവ് ഇക്കാരണം കൊണ്ട് രാജ്യത്ത് ഉണ്ടായി. ഇത് ഉത്പാദന മേഖലയെയും ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം ഏപ്രിലില്‍ വ്യാവസായിക ഉത്പാദനം നെഗറ്റീവ് ആയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലെ യഥാർത്ഥ സ്ഥിതിവിവരമാകും സാമ്പത്തിക സർവ്വേയിൽ പങ്ക് വയ്ക്കുക. ജി.എസ്.ടി യുമായ് ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ സാധിച്ചെന്ന സർക്കാരിന്റെ അവകാശവാദത്തിന്റെ യാഥാർത്ഥ്യവും സാമ്പത്തിക സർവ്വേയിൽ ഉണ്ടാകും.
നാളെ അവതരിപ്പിയ്ക്കുന്ന ബജറ്റിന്റെ ദിശ എങ്ങോട്ടാണെന്ന സൂചനയും ഇന്നത്തെ സാമ്പത്തിക സർവ്വേ നൽകും. പലിശ നിരക്കില്‍ കുറവു വരുത്തുകയോ, ഉത്പാദകര്‍ക്ക് നികുതി ഇളവ് നല്‍കുകയോ ചെയ്യുകയെന്ന രീതി ധനമന്ത്രി കൈകൊള്ളുമോ എന്നതാണ് നാളത്തെ ബജറ്റിൽ സാമ്പത്തിക ലോകം ഉറ്റ് നോക്കുന്നത് . ധനക്കമ്മിയുടെ നിബന്ധനകള്‍ ഉള്ളതുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സർക്കാരിന് കഴിയുകയുമില്ല. സര്‍ക്കാരിന്റെ പൊതുചിലവ് വര്‍ധിപ്പച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള നടപടികള്‍ക്കും പരിമിതികളുണ്ട്. ഇക്കാര്യത്തിലെ സർക്കാർ നയവും സാമ്പത്തിക സർവ്വേ വ്യക്തമാക്കും.
ജിഎസ്ടി സമ്പ്രദായം ലളിതവത്കരിക്കുകയെന്നതാണ് മോദി സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. സിമന്‍റ് പോലുള്ള ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് കുറയ്ക്കാനുള്ള സമ്മര്‍ദ്ദം ശക്തമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഖജനാവിന് 13000 കോടിരൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകും. ഈ സാഹചര്യത്തിൽ സാമ്പത്തിക സർവ്വേ വിവരിയ്ക്കുന്ന തത് സ്ഥിതി നിർണ്ണായകമാണ്. കേന്ദ്ര ബാങ്കായ ആര്‍ബിഐയുമായുള്ള സഹകരണമാണ് മറ്റൊരു പ്രധാനവെല്ലുവിളി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ആര്‍ബിഐയും ധനമന്ത്രാലയവുമായുള്ള ബന്ധം സങ്കീര്‍ണമായിരുന്നു. നോട്ടുനിരോധനത്തിലടക്കം ആര്‍ബിഐയുമായുള്ള ബന്ധം വഷളായ്. സർക്കാർ ആർ.ബി.ഐ ബന്ധം സമ്പന്ധിച്ച സൂചനയും സാമ്പത്തിക സർവ്വേയിൽ ഉണ്ടാകും എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here