നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ റെജിമോന്റെയും ഡ്രൈവര്‍ നിയാസിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ പ്രതികളായ എഎസ്‌ഐ റെജിമോന്റെയും ഡ്രൈവര്‍ നിയാസിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇരുവരെയും തെളിവെടുപ്പിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് പേരെയും വൈദ്യ പരിശോധനക്ക് ശേഷം നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.
അതേ സമയം, ഒന്നാം പ്രതി എസ്‌ഐ സാബുവിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ പ്രതികളായ എഎസ്‌ഐ റെജിമോനെയും പൊലീസ് ഡ്രൈവറായ നിയാസിനെയും നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ട് പേരെയും തനിച്ചാണ് നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്‌ഐ സാബുവിന്റെയും നാലാം പ്രതി സജീവ് ആന്റണിയുടെയും അറസ്റ്റ് നേരത്തെ രേഖപെടുത്തിയിരുന്നു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് വേഗത്തിലാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ക്രൈംബ്രാഞ്ചിനു മുന്നിലുണ്ടായിരുന്നു.
പൊലീസ് ഡ്രൈവറായ നിയാസും എഎസ്‌ഐ റെജിമോനും, രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് മര്‍ദനത്തിനിരയായ മഞ്ജുവും ശാലിനിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസുകാര്‍ തങ്ങള്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചിരുന്നുവെന്നായിരുന്നു ശാലിനി മൊഴി നല്‍കിയത്. ഇതിനിടെ ഒന്നാം പ്രതിയായ സാബുവിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാബുവിനെ കസ്റ്റഡിയില്‍ ലഭിച്ച ശേഷമാകും പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമര്‍പ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here