ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം. ഇരു സഭകളെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുവിളിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് ചര്‍ച്ച. അതേ സമയം ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ.
സഭാതര്‍ക്കം പരിഹരിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്. മന്ത്രി ഇ പി ജയരാജനാണ് മന്ത്രിസഭാ ഉപസമിതിയുടെ തലവന്‍. സഭാതര്‍ക്കവിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും ഒരു ഒത്തുതീര്‍പ്പിന് മുന്‍കൈ എടുക്കുന്നത്.
ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ തവണ വിട്ടുനിന്നിരുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണം. കോടതിവിധി തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഉപസമിതിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നുമുള്ള നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. പ്രത്യേകിച്ചും സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ചയ്ക്കില്ല. കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ വ്യക്തമാക്കി.
അതേ സമയം ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സഭാ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും
സഭാ നേതൃത്വം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here