കർണാടകയിലെ എട്ട് എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; രാജി വയ്ക്കുന്നവർ നേരിട്ടെത്തണം
കർണാടകയിൽ സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കർ. എട്ട് എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ കെ.ആർ രമേഷ് കുമാർ ഗവർണറെ അറിയിച്ചു. രാജി വച്ച 13 എംഎൽഎമാരിൽ അഞ്ച് പേർ മാത്രമാണ് ചട്ടപ്രകാരം രാജിക്കത്ത് തന്നിട്ടുള്ളൂവെന്നും മറ്റുള്ളവരുടെ രാജിക്കത്തുകൾ ചട്ടപ്രകാരമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. ബാക്കിയുള്ള എംഎൽഎമാർക്ക് തന്റെ മുമ്പിൽ നേരിട്ട് ഹാജരാകുന്നതിന് ഇനിയും സമയമുണ്ടെന്നും ഇക്കാര്യത്തിൽ ഭരണഘടനാ വിരുദ്ധമായി താൻ ഒന്നും ചെയ്യില്ലെന്നും സ്പീക്കർ അറിയിച്ചു.
Karnataka Assembly Speaker KR Ramesh Kumar:Have written to Governor that none of the rebel MLAs have met me. He has expressed confidence that I’ll uphold constitutional norms. Out of 13 resignations, 8 are not according to law. I’ve given them time to present themselves before me pic.twitter.com/KSNInlGwBX
— ANI (@ANI) July 9, 2019
വിമത എംഎൽഎമാർ നേരിട്ടെത്തി കാരണം ബോധിപ്പിക്കുകയോ രാജിക്കത്ത് നൽകുകയോ വേണമെന്ന നിലപാടിലാണ് സ്പീക്കർ. അതേ സമയം കർണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്നും ബിജെപിയെ സർക്കാരുണ്ടാക്കുന്നതിനായി ക്ഷണിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും ബിജെപി ആരംഭിച്ചിട്ടുണ്ട്.
എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമ്പോഴും പ്രതീക്ഷ കൈവിടാതെ സർക്കാരിനെ നിലനിർത്താനുള്ള കരുനീക്കങ്ങളിലാണ് കോൺഗ്രസും ജനതാദളും. എന്തു വന്നാലും കർണാടകയിൽ സർക്കാർ താഴെ വീഴില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here