വ്യാജ വീഡിയോ പ്രചരണത്തില്‍ കുടുങ്ങി പ്രവാസിയുടെ ജീപ്പ്
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ കാരണം വെട്ടിലായിരിക്കുകയാണ് ചാലക്കുടിക്കാരനായ പ്രവാസി ദിലീപ് നാരായണന്. സ്വന്തം പേരിലുള്ള ജീപ്പ് ,ആലപ്പുഴയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതാണ് എന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പരന്നതോടെ, വാഹനവുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് ദിലീപ് നാരായണനും കുടുംബവും.
അന്ന് പുറത്തു വന്ന വീഡിയോ വൈറല്‍ അയതോടെയാണ് ദിലീപ് നാരായണന് സ്വന്തം വാഹനവുമായി പുറത്തിറങ്ങാന്‍ പറ്റാതായത്. ജൂലൈ 8 ന് ജീപ്പിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വെളിപ്പെടുത്തിക്കൊണ്ട് ആലപ്പുഴ നൂറാനാടുള്ള ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ കാര്യങ്ങളാണ് ദിലീപിന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചത്. കറുത്ത താര്‍ ജീപ്പിലെത്തിയവര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഓടിയെത്തിയവരില്‍ ഒരാള്‍ വാഹനം പിടികൂടാനായി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. ഒടുവില്‍ വാഹന നമ്പര്‍ പരിശോധിച്ച പൊലീസ്
ഒന്നര മണിക്കൂറിനകം ജീപ്പ് ഉടമയെ തേടി ചാലക്കുടിയിലെ ദിലീപിന്റെ വീട്ടില്‍ എത്തി. എന്നാല്‍ ആ സമയം വാഹനവും ദിലീപും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് മനസിലാക്കിയ പൊലീസ്, അന്വേഷണത്തിന് ഒടുവില്‍ തട്ടിക്കൊണ്ടു പോകല്‍ വീഡിയോയില്‍ പറഞ്ഞ വാഹനം ഇതല്ലെന്ന് കണ്ടെത്തി. പക്ഷെ അപ്പോഴേക്കും വൈറല്‍ ആയ വീഡിയോ കാരണം ആശിച്ച് വാങ്ങിയ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായി ദിലീപ്.
സിസിടിവി പരിശോധനകളിലും സംഭവം നടന്നെന്നു പറയപ്പെടുന്ന സമയം വാഹങ്ങള്‍ ഒന്നും തന്നെ അതുവഴി കടന്നു പോയില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെയായി ഇപ്പോഴും പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് കാണിച്ച് സൈബര്‍ സെല്ലിനും തൃശ്ശൂര്‍ റൂറല്‍ എസ്പിക്കും ദിലീപ് നാരായണന്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന അപേക്ഷയും ദിലീപ് മുന്നോട്ട് വെക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here