യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമ കേസിൽ അറസ്റ്റിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിന്റെ മൊഴിയെടുക്കാൻ ഡോക്ടർമാരോട് അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. അതേസമയം കേസിലെ മുഖ്യപ്രതികളായ മൂന്ന് പേർ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന.
വധശ്രമ കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ഇന്ന് അപേക്ഷ നൽകുക.ശിവരഞ്ജിത്ത്, നസീം, അദ്വൈത്, ആദിൽ, ആരോമൽ, ഇജാബ് എന്നിവർക്കായാണ് കസ്റ്റഡി അപേക്ഷ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകളും,ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ലഭിച്ചത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also : കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ : ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
ഇക്കാര്യത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. കോളജിലെ എസ്എഫ്ഐ നേതാക്കളിൽ പലരും ഉത്തരക്കടലാസുകൾ ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് തുറാസിക് ഐസിയുവിൽ ചികിത്സയിലുള്ള അഖിൽ ചന്ദ്രന്റെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അഖിലിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചു കഴിഞ്ഞ ദിവസം ഡോക്ടർമാർ അനുമതി നൽകിയിരുന്നില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച എട്ടുപേരിൽ പിടികൂടാനുള്ള മൂന്നുപേർ ഇന്ന് കീഴടങ്ങുമെന്നാണ് സൂചന. കൃത്യത്തിൽ പങ്കെടുത്ത കൂടുതൽ പേരെ പ്രതി ചേർക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here