റോക്കറ്റിലെ തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍ വിക്ഷേപണം ഉടന്‍
ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോര്‍ച്ച പരിഹരിച്ചു. തകരാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശോധനകളും തുടങ്ങി. ഉടന്‍ വിക്ഷേപണം നടത്തുന്നതില്‍ ഐഎസ്ആര്‍ഒയുടെ തീരുമാനം ഇന്നോ, നാളെയോ ഉണ്ടാകും.
ഐഎസ്ആര്‍ഒ ശാസ്ത്രസംഘം 15നു പുലര്‍ച്ചെ മുതല്‍ വിശ്രമമില്ലാതെ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണു ഹീലിയം ടാങ്കിലെ ഇന്ധനച്ചോര്‍ച്ച പരിഹരിച്ചത്. റോക്കറ്റ് അഴിച്ചെടുക്കാതെയും ഇന്ധനം ഒഴിവാക്കാതെയും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു. ജിഎസ്എല്‍വിയുടെ ക്രയോജനിക് സ്റ്റേജിലെ 9 ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണു വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടിവന്നത്.
ക്രയോജനിക് സ്റ്റേജ് ഇന്ധനമായ ദ്രവീകൃത ഹൈഡ്രജന്‍ താപനില 253 ഡിഗ്രിയായും ഓക്‌സിഡൈസര്‍ ആയ ദ്രവീകൃത ഓക്‌സിജന്‍ 183 ഡിഗ്രിയായും നിലനിര്‍ത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഓരോ ടാങ്കിലും 34 ലീറ്റര്‍ ഹീലിയം ഉണ്ടായിരുന്നു. ഇതില്‍ ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണു പ്രശ്‌നമായത്. സാധാരണഗതിയില്‍ വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടത്ര ഗൗരവമുള്ള പ്രശ്‌നമല്ല ഇത്. എങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രാധാന്യവും കണക്കിലെടുത്തായിരുന്നു അപ്രതീക്ഷിത തീരുമാനം. ഏറ്റവും അടുത്ത അനുകൂല സമയം നടത്താമെന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍. 15നു വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ 6നാണു ചന്ദ്രയാന്‍ പേടകത്തില്‍ നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here