യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേ സമയം മുഖ്യ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച
നിഖിലയുടെ ആദ്യ മൊഴിയില്‍ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസില്‍ ദ്യക്‌സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തൊറാസിക് ഐസിയു റൂമില്‍ വെച്ചാണ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. മുഖ്യപ്രതികളായ ശിവരഞ്ജിത്തിന്റെയും, നസീമിന്റെയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നിഖിലയുടെ കൂടുതല്‍ വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ പൊലീസ് ആലോചന തുടങ്ങി.
എസ്എഫ്‌ഐ പീഡനത്തെ തുടര്‍ന്ന് കോളേജ് വിടേണ്ടി വന്നതാണെന്ന് നിഖില അടുത്തിടെ പറഞ്ഞിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. അതേ സമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നടക്കം സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു കൊണ്ടുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here