തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു മാർച്ചിൽ സംഘർഷം
പിഎസ്‌സി, കേരള സർവകലാശാല ക്രമക്കേടുകളിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
തുടർന്ന് ബാരിക്കേഡ് മറികടക്കാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. ഒരു ബാരിക്കേഡ് നീക്കി പ്രവർത്തകർ മുന്നോട്ട് നീങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രദേശത്തു നിന്നും പിൻവാങ്ങിയ പ്രവർത്തകർ സമരപന്തലിൽ സംഘടിച്ച ശേഷം വീണ്ടും ഇങ്ങോട്ടെത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. തുടർന്ന് വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read Also; യൂണിവേഴ്സിറ്റി കോളേജ് അക്രമം: കെഎസ്‌യു പ്രസിഡന്റ് നിരാഹാരസമരം തുടങ്ങി
ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധ മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ കളക്ട്രേറ്റ് വളപ്പിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകരടക്കം കളക്ട്രേറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here