നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

പഞ്ചാബ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വീകരിച്ചു. സിദ്ദു നൽകിയ രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് അയച്ചു. ജൂലൈ പതിനാലിനാണ് താൻ രാജിവെച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രാജിക്കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടത്. ജൂൺ പത്തിനായിരുന്നു സിദ്ദു രാജിവെച്ചത്.
പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ചു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയ സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയിരുന്നു.
ഊർജവകുപ്പിന്റെ ചുമതലയാണ് സിദ്ദുവിന് പിന്നീട് നൽകിയത്. പക്ഷേ വകുപ്പിൽ പ്രധാന ചുമതലകളൊന്നും നിർവഹിക്കാൻ സിദ്ദു തയ്യാറായില്ല. തുടർന്നാണ് സിദ്ദു മന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here