യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവക്കെതിരെ വിമര്‍ശനവുമായി കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ്
യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവക്കെതിരെ വിമര്‍ശനവുമായി കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ബാവയുടെ പ്രവര്‍ത്തനരീതികളില്‍ ചില പിഴവുകളുണ്ടായിരുന്നുവെന്നും താന്‍ അത് തിരുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വെളിപ്പെടുത്തി. സഭയുടെ കേസ് നടത്തിപ്പില്‍ പിഴവുകളുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സെമിത്തേരി വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളുടെ വികാരം മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ട്വന്റി ഫാറിന്റെ ത്രിസിക്റ്റിയില്‍ സംസാരിക്കുകയായിരുന്നു മെത്രാപൊലീത്ത ട്രസ്റ്റിയുടെ ചുമതലക്കാരിലൊരാളായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്.
യാക്കോബായ സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കൊച്ചി ഭദ്രാസനാധിപന്‍ ഇങ്ങനെ പ്രതികരിച്ചത്. ബാവയ്ക്കും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ അപവാദ പ്രചരണം നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.
കേസ് നടത്തിപ്പില്‍ വീഴ്ച്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമല്ല. കേരളത്തിലെ കോടതികളില്‍ ജയിക്കുന്ന കേസുകള്‍ പോലും സുപ്രീം കോടതിയിലെത്തുമ്പോള്‍ പരാജയപ്പെടുന്നെതന്തുകൊണ്ടാണെന്നറിയില്ല.
സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് യാക്കോബായ സഭ നേരിടുന്നതെന്നും സമവായമല്ലാതെ മറ്റ് പോംവഴികളില്ലെന്നും ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here