എൽദോയുടെ കൈ തല്ലിയൊടിച്ചിട്ടും പ്രതികരിക്കാത്ത കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

ഭരണകക്ഷി എംഎൽഎയുടെ തലവരെ അടിച്ച് പൊട്ടിക്കുന്നവരുടെ ഭരണമാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽദോയുടെ കൈ തല്ലിയൊടിച്ചിട്ടും പ്രതികരിക്കാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമാണ്. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിൽ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പൊലീസിന്റെ നടപടികൾ കിരാതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലെ കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിലാണ് സിപിഐ എംഎൽഎയ്ക്കും നേതാക്കൾക്കുമെതിരെ പൊലീസ് നടപടിയുണ്ടായത്. ബാരിക്കേഡ് മറികടന്ന് നേതാക്കൾ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്ന മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റു.
ഇടതു കയ്യൊടിഞ്ഞ എംഎൽഎ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ലാത്തിച്ചാർജിൽ എംഎൽഎയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. സിപിഐ എംഎൽഎയ്ക്കും നേതാക്കൾക്കും നേരെയുണ്ടായ ലാത്തിച്ചാർജിൽ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. മന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് അതൃപ്തി അറിയിച്ചത്. സംഘർഷത്തിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here