യൂണിവേഴ്‌സിറ്റി കോളേജ് വിഷയം; പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എബിവിപി. ക്യാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട് . അതേ സമയം വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന.
യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസ് ആരംഭിച്ചെങ്കിലും വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. കെഎസ്‌യു പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടു നില്ക്കുകയാണെങ്കിലും യൂത്ത് കോണ്‍ഗ്രസ്സ് സമരം ഏറ്റെടുത്തിട്ടുണ്ട്. വിവിധ സമരപരിപാടികളാണ് യൂത്ത് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ആരംഭിക്കാനള്ള തയ്യാറെടുപ്പിലാണ് എബിവിപി സെക്രട്ടറിയേറ്റിലേക്ക് ഇന്ന് ക്യാംപസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വലിയ സുരക്ഷാ വലയം പൊലീസ് നഗരത്തില്‍ ഒരുക്കിയിട്ടുണ്ട് .
അതേസമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. പിടിച്ചെടുത്ത ബുക് ലെറ്റുകളില്‍ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷാ സമയത്ത് നല്‍കിയിരുന്നതാണെന്ന് കോളേജ് അധികൃതര്‍ ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീല്‍ പ്രതികള്‍ ഹാജര്‍ നേടാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here