നെഹ്‌റു കോളേജ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവം; യുവജന കമ്മീഷൻ കേസെടുത്തു

നെഹ്‌റു കോളേജ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലക്ക് യുവജന കമ്മീഷൻ കത്ത് നൽകി. ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്തതിനെ തുടർന്നാണ് നെഹ്‌റു കോളേജിലെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്.
കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാർത്ഥികളെയാണ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുമ്പോഴും ജിഷ്ണുവിന്റെ ചിത്രം വെച്ച കാർഡ് പുതിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതാണ് സസ്‌പെൻഷന് കാരണമെന്ന് പരാതിക്കാരനായ അധ്യാപകൻ പറയുന്ന ശബ്ദരേഖ പുറത്തു വന്നു. മാനേജ്‌മെന്റ് മനപൂർവ്വം പരാതി എഴുതി വാങ്ങിയതാണെന്നാണ് പരാതിക്കാരനായ അധ്യാപകൻ പറയുന്നത്.
നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ച രണ്ട് എബിവിപി നേതാക്കളും സസ്‌പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോളേജിൽ നിരന്തര സമരത്തിന്റെ ഭാഗമായി നേടിയെടുത്ത സംഘടന സ്വാതന്ത്ര്യമടക്കം അട്ടിമറിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here