നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോർട്ടം നിർണായകമാകുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീപോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. ന്യുമോണിയ മരണകാരണമെന്ന നിലവിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംശയകരമാണെന്നും, അതിനാൽ ആദ്യ പോസ്റ്റുമോർട്ടത്തിന്റെ ദൃശ്യങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാരായണക്കുറുപ്പ് പറഞ്ഞു. നെടുംങ്കണ്ടം പൊലീസ് മർദനത്തിൽ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോർട്ടം നാളെയാണ് നടക്കുന്നത്.
കാലവസ്ഥ അനുകൂലമെങ്കിൽ നാളെ രാവിലെ പത്ത് മണിക്ക് വാഗമണ്ണിലെ കോലാഹലമേട്ടിൽവെച്ച് പോസ്റ്റുമോർട്ടം നടക്കും. റിപോസ്റ്റുമോർട്ടത്തിനായി സർക്കാർ തലത്തിൽ നടത്തേണ്ട നടപടി ക്രമങ്ങൾ പൂർത്തിയായി. ജ്യുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോർട്ടം.
മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിനു ശേഷമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്നത്. രാജ്കുമാറിന്റെ വാരിയെല്ലിനേറ്റ പരിക്ക് പൊലീസ് മർദനത്തിൽ ഉണ്ടായതാണോ എന്നാകും പ്രധാനമായും പരിശോധിക്കുക. പോസ്റ്റുമോർട്ടം നടത്തുന്നതിനായുള്ള ഫോറൻസിക്ക് സംഘത്തേയും തീരുമാനിച്ചു. മുതിർന്ന പൊലീസ് സർജന്മാരായ പി ബി ഗുജറാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേർന്നാണ് രണ്ടാം വട്ട പോസ്റ്റുമോർട്ടം നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here