കോൺഗ്രസ് പ്രവർത്തകനെ കൊന്നത് എസ്ഡിപിഐയാണെന്ന് പറയാൻ പോലും പ്രതിപക്ഷ നേതാവിന് പ്രയാസമാണെന്ന് മന്ത്രി കെ.ടി ജലീൽ

എസ്ഡിപിഐ കൊലപാതകങ്ങൾക്കെതിരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കാത്തത് എസ്ഡിപിഐ-യുഡിഎഫ് ബാന്ധവത്തിന്റെ തെളിവെന്ന് മന്ത്രി കെ.ടി ജലീൽ. തൃശൂരിൽ കോൺഗ്രസ് പ്രവർത്തകനെ കൊന്നത് എസ്ഡിപിഐ ആണെന്ന് പറയാൻ പോലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രയാസമാണെന്നും കെ.ടി ജലീൽ പറഞ്ഞു. എല്ലാ വർഗീയ വാദികളുമായും യുഡിഎഫ് രഹസ്യബന്ധം സൂക്ഷിക്കുന്നുണ്ട്. ഈ ബാന്ധവം തുടർന്നാൽ നാടിന്റെ മതനിരപേക്ഷതയെ ബാധിക്കും. എല്ലാ തീവ്രവാദ സംഘടനകളെയും താലോലിക്കുന്ന സമീപനമാണ് ലീഗും കോൺഗ്രസും സ്വീകരിക്കുന്നത്. അപകടകരമായ ഈ ബാന്ധവം തുടരാൻ അനുവദിക്കരുതെന്നും കെ.ടി ജലീൽ പറഞ്ഞു.
Read Also; പൊലീസ് ജാഗ്രത പുലർത്താതിരുന്നതാണ് ചാവക്കാട് കൊലപാതകത്തിന് കാരണമായതെന്ന് രമേശ് ചെന്നിത്തല
ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ പുന്നയിൽ പുതിയ വീട്ടിൽ നൗഷാദ് (43) ഇന്ന് രാവിലെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം വൈകീട്ടാണ് നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്. ഏഴ് ബൈക്കുകളിലായി എത്തിയ പതിനഞ്ചംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here