കാർഷിക വായ്പകളുടെ മോറട്ടോറിയം ; സംസ്ഥാന സർക്കാർ തുടർനടപടികൾ ഇന്ന് തീരുമാനിക്കും

കാർഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ റിസർവ് ബാങ്ക് തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ ഇന്ന് തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകുമിത്. ഇന്നത്തെ മന്ത്രിസഭാ യോഗവും തുടർ നടപടികൾ ചർച്ച ചെയ്യും. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനാണ് സർക്കാർ നീക്കം. ജപ്തി നടപടികൾ ബാങ്കുകൾ സ്വീകരിച്ചാൽ അതുമായി സഹകരിക്കില്ലെന്ന് സർക്കാർ ബാങ്കേഴ്സ് സമിതിയെ അറിയിക്കും.
വാണിജ്യ ബാങ്കുകളിൽ നിന്ന് കർഷകരെടുത്ത എല്ലാവായ്പകൾക്കും ഡിസംബർ 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രളയവും വായനാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ആദ്യം ഇതു അംഗീകരിക്കാൻ ബാങ്കുകൾ തയാറായില്ല.
2018 ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് പ്രഖ്യാപിച്ച മോറട്ടോറിയം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നായിരുന്നു ബാങ്കുകളുടെ വാദം. എന്നാൽ സമ്മർദ്ദം ശക്തമായതോടെ സർക്കാർ നിർദ്ദേശം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിക്കുകയും അനുമതിക്കായി റിസർവ് ബാങ്കിനു അയക്കുകയും ചെയ്തു. എന്നാൽ ഇതുവരെ റിസർവ് ബാങ്ക് ഇതിനു അനുമതി നൽകിയില്ല. നേരത്തെ സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഇന്നു അവസാനിക്കുകയും ചെയ്യും. ഇന്ന് റിസർവ് ബാങ്ക് അനുമതി നൽകിയില്ലെങ്കിൽ വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങാൻ ബാങ്കുകൾക്ക് കഴിയും. വായ്പ പുനക്രമീകരിച്ചവയ്ക്ക് സ്വന്തം നിലയിൽ മോറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here