Advertisement

ഗസല്‍ ചക്രവര്‍ത്തി ഉമ്പായി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

August 1, 2019
Google News 0 minutes Read

മലയാളം ഗസലുകളുടെ ചക്രവര്‍ത്തി ഉമ്പായി ഓര്‍മയായിട്ട് ഒരു വര്‍ഷം. മലയാളത്തില്‍ ഗസലോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഉമ്പായിയുടെ സംഗീത ജീവിതം. ഉമ്പായിയുടെ സ്വരമാധുരിയിലൂടെ പുറത്തുവന്ന ഗസലുകളെല്ലാം മലയാളിക്ക് വേറിട്ട അനുഭവമായി.

മുഹമ്മദ് റഫിയേയും, സൈഗാളിനേയും എക്കാലത്തും നെഞ്ചേറ്റിയിട്ടുള്ള കൊച്ചിയിലാണ് പി.എ ഇബ്രാഹിം എന്ന ഉമ്പായിയുടെ ജനനം. ഉമ്മ ഫാത്തിമ മകനെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു ഉമ്പായി എന്നത്. യേശുദാസിന്റെ ഗാനങ്ങളെ പ്രണയിച്ചു നടന്ന മലയാളികള്‍ക്ക് ഗസല്‍ മഴയുടെ അനുഭൂതി അനുഭവിപ്പിച്ചുകൊടുത്ത സംഗീതഞ്ജനായാണ് ചരിത്രം ഉമ്പായിയെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗസലിനെ അതിന്റെ കാവ്യാംശം നഷ്ടപ്പെടാതെ മലയാളീകരിച്ചു എന്നത് തന്നെയാണ് ഉമ്പായിയുടെ ഏറ്റവും വലിയ സംഭാവന. ഗസല്‍ എന്ന വാക്കിന്റെ അര്‍ത്ഥം പ്രിയതമയുമായുള്ള സംഭാഷണം എന്നാണെന്നാണ് ഉമ്പായി എപ്പോഴും പറഞ്ഞിരുന്നത്. സദസ്സിനോട് സംവദിച്ചുകൊണ്ട് ഉമ്പായി തന്റെ ഗസല്‍ കച്ചേരി കൊഴുപ്പിക്കുമ്പോള്‍ അത് സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി.

സമ്പന്നരുടെ ആഘോഷ രാവുകളില്‍ നിന്ന് ഗസലിനെ സാധാരണക്കാരിലേക്ക് എത്തിച്ചത് ഉമ്പായിയായിരുന്നു. വാകപ്പൂമരം, സുമംഗലീ നീ ഓര്‍മ്മിക്കുമോ, ചെമ്പക തൈകള്‍ പൂത്ത, ശ്യാമസുന്ദര പുഷ്പം തുടങ്ങിയ യേശുദാസ് ഗാനങ്ങളെ പുതിയ രീതിയില്‍ ആലപിച്ച് ഉമ്പായി ഒഎന്‍വി കവിതകളെ ഗസലാക്കിയും തന്റെ പ്രതിഭ തെളിയിച്ചു.

ഉമ്പായിയുടെ ശ്രദ്ധ സംഗീതത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴൊക്കെ ഗുരു മുജാവിര്‍ അലിഖാന്‍ ഇടപെട്ടു. അതായിരുന്നു ഉമ്പായിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും. ഇനിയും ആ ഹാര്‍മോണിയത്തിന്റെ ശബ്ദം മലയാളിയുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേ ഇരിക്കും. ഉമ്പായി തന്നെ പാടിയിട്ടുണ്ടല്ലോ ആയിരത്തൊന്നു രാവില്‍ നീളുന്ന കഥകകളെക്കുറിച്ച്. അതുപോലെ മധുരമായി കാലങ്ങളോളം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here