മധ്യസ്ഥ ശ്രമം ഫലം കണ്ടില്ല; അയോധ്യ കേസിൽ ആഗസ്റ്റ് ആറ് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി
അയോധ്യ ഭൂമി തർക്കകേസിലെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അന്തിമവാദം തുടങ്ങാൻ സുപ്രീംകോടതി തീരുമാനം. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആഗസ്റ്റ് ആറു മുതൽ തുടർച്ചയായി വാദം കേൾക്കും. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള വിപുലമായ വാദത്തിനാണ് സുപ്രീംകോടതി തയ്യാറെടുക്കുന്നത്.
ആറു മിനിട്ട് മാത്രമാണ് കോടതി നടപടി നീണ്ടുനിന്നത്. മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് ഫലമുണ്ടായില്ലെന്ന് തുറന്ന കോടതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. അതിനാൽ ആഗസ്റ്റ് ആറിന് അന്തിമ വാദം തുടങ്ങും. ഇതോടെ, രഞ്ജൻ ഗൊഗൊയ് നവംബറിൽ വിരമിക്കുന്നതിന് മുൻപ് അയോധ്യ ഭൂമി തർക്കത്തിൽ വിധി വരുമെന്ന് ഉറപ്പായി.
മാർച്ച് എട്ടിനാണ് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതി രൂപീകരിച്ചു കോടതി ഉത്തരവിട്ടത്. ഇതിനിടെ, തങ്ങളുടെ ഭാഗം വാദിക്കാൻ ഇരുപത് ദിവസമെങ്കിലും ആവശ്യമാണെന്ന് സുന്നി വഖഫ് ബോർഡ് അറിയിച്ചു. അക്കാര്യം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അയോധ്യയിലെ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിയെയാണ് എല്ലാ കക്ഷികളും ചോദ്യം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here