ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് വൈകിട്ടോടെ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും
തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ അറസ്റ്റ് വൈകിട്ടോടെ ഉണ്ടായേക്കും. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചത്. ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. മനപൂർവമല്ലാത്ത നരഹത്യക്കും കേസെടുക്കുമെന്നാണ് വിവരം. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശ്രീറാമിന്റെ
രക്തസാമ്പിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള സംഘം ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് രക്തസാമ്പിൾ ശേഖരിച്ചത്. അതേസമയം, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here