പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എസ്‌സിഎസ്ടി

എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എസ്‌സിഎസ്ടി കമ്മീഷൻ. കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കുമെന്നും കമ്മീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു. കുമാറിന്റെ ഭാര്യ സജിനിയിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. അതേസമയം, മരണകാരണം ജാതി വിവേചനം തന്നെയെന്ന് സജിനി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ സജിനി രംഗത്തെത്തിയിരുന്നു. കേസിൽ ഏഴ് സാധാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണെന്ന് ശ്രമമെന്ന് സജിനി ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രി തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സസ്‌പെൻഷൻ നടപടി തങ്ങൾ ഉന്നയിച്ച പരാതിയിന്മേലല്ലെന്ന് സജിനി പറഞ്ഞു. ജാതി അധിക്ഷേപമടക്കം കുമാർ നേരിട്ട പീഡനങ്ങൾ പലതും പരിഗണിച്ചിട്ടില്ലെന്നും സജിനി കുറ്റപ്പെടുത്തി.
കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഭാര്യ സജിനി നേരത്തെ 24നോട് പറഞ്ഞിരുന്നു. കുടുംബ പ്രശ്‌നമാണ് കുമാറിനെ മരണത്തിലേക്ക് നയിച്ചതെന്ന പ്രചരണം പൊളിഞ്ഞതിനാലാണ് പുതിയ നീക്കം. മൃതദേഹത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ടെന്നാണ് പലരും സംശയം പറഞ്ഞത്. കുമാറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ ഏതറ്റം വരെയും പോകുമെന്നും സജിനി 24 നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here