ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യം

മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യം. എ സി ഡിലക്‌സ് റൂമിൽ ടിവി അടക്കമുള്ള സൗകര്യങ്ങളാണ് ശ്രീറാം ആസ്വദിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ശ്രീ റാമിനില്ലെന്നാണ് സൂചന. അതേസമയം ശ്രീറാമിന്റെ ആരോഗ്യ വിവരങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ ഇതുവരെ പുറത്തിറക്കിയില്ല.
കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിൽ എ സി ഡീലക്‌സ് റൂമിലാണ് ശ്രീറാം ചികിത്സയിലുള്ളത്. വാർത്തയ്ക്കും വിനോദത്തിനും ടി വി അടക്കം അത്യാധുനിക സൗകര്യങ്ങൾ. ആവശ്യമെങ്കിൽ ഫോൺ ഉപയോഗിക്കാം. സോഷ്യൽ മീഡിയയടക്കം ശ്രീറാം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
സുഹൃത്തുക്കളുമായി ശ്രീറാം നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. മെഡിക്കൽ കോളേജിൽ ശ്രീറാമിന്റെ ഒപ്പം പഠിച്ചവരും, പരിചയക്കാരായ ഡോക്ടർമാരുമാണ് ഇയാളെ ചികിത്സിക്കുന്നത്. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ മരുന്ന് കഴിച്ചിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്.
കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളതെന്നാണ് വിവരം. റിമാൻഡ് ചെയ്ത പ്രതികൾക്ക് ചികിത്സ വേണമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. എന്നാൽ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടർമാരും ഒത്തു കളിച്ചു. അതേസമയം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
ആശുപത്രിയിൽ തുടർന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here