ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ആശുപത്രിയിൽ നിന്നും മാറ്റിയത്. തുടർന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.
Read Also; ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മാറ്റി
മുഖത്ത് മാസ്‌ക് വച്ച് സ്ട്രക്ചറിൽ കിടത്തിയാണ് ആംബുലൻസിൽ ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചത്. തുടർന്ന് മജിസ്‌ട്രേറ്റ് ആംബുലൻസിന്റെ അകത്ത് കയറിയാണ് ശ്രീറാമിനെ കണ്ടത്. ശ്രീറാമിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് ഇനി ആശുപത്രി വാസം വേണ്ടെന്നും ശ്രീറാമിനെ ജയിലിലേക്ക് മാറ്റാനും മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. തുടർന്ന് ആംബുലൻസിലാണ് ശ്രീറാമിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്കെത്തിച്ചത്.
കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സയിൽ കഴിയുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് ആശുപത്രിയിൽ നിന്നും മാറ്റാൻ നടപടിയുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയിൽ ഫോൺ അടക്കം ഉപയോഗിക്കാൻ സൗകര്യമൊരുക്കിയത് വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here